Responsive Ad Slot

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ നോളജ്സെന്ററില്‍ മൂന്ന് മുതല്‍ 10 ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി അവധിക്കാലകമ്പ്യൂട്ടര്‍ കോഴ്സുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് ഹെഡ്ഓഫ്സെന്റര്‍, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍ : 0474-2731061.

സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍സ്പര്‍ശത്തിലറിയാനും സംവിധാനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള 'നോ യുവര്‍ കാന്‍ഡിഡേറ്റ്' (കെ വൈ സി) മൊബൈല്‍ ആപ്ലിക്കേഷനാണ് വിവരപ്രഭവകേന്ദ്രം. സ്ഥാനാര്‍ത്ഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാര്‍ട്ടിയുടെ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയാണ് ലഭിക്ക.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ നിഷ്പ്രയാസം ശേഖരിക്കാം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ സ്വത്തുക്കളും ബാധ്യതകളും വോട്ടര്‍മാര്‍ക്ക് സ്വയംപരിശോധിക്കാനുമാകും. സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക, പിന്‍വലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ചിതറ പമ്പിലെ കൊലപാതകശ്രമം; മൂന്നു പ്രതികൾ പിടിയിൽ

കടയ്ക്കൽ: ചിതറയിലെ പെട്രോൾ പമ്പിൽ മണ്ണുമാന്തിയുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ.

ചിതറ പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), അയിരക്കുഴി അമൽ സദനത്തിൽ അഖിൽ കൃഷ്ണ (20), വേങ്കോട് വിഘ്നേഷ് ഭവനിൽ വിഘ്നേഷ് (18) എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ന് വൈകീട്ട് ആറിനായിരുന്നു സംഭവം.

വെട്ടേറ്റ ചിതറ കോത്തല റഹ്‌മത്ത് മൻസിലിൽ മുഹമ്മദ് റാഫി(30)യുടെ മണ്ണുമാന്തിയും ജിൻഷാദിന്റെ മണ്ണുമാന്തിയും പെട്രോൾ പമ്പിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവുമുണ്ടായി. തുടർന്ന് ജിൻഷാദിന്റെ ജോലിക്കാരായ അഖിൽ കൃഷ്ണ, വിഘ്നേഷ്, അമൽ കൃഷ്ണ എന്നിവർ റാഫിയുടെ മണ്ണു മാന്തി കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ ശ്രമം റാഫി തടഞ്ഞു. തുടർന്ന് സംഘട്ടനമുണ്ടായി.

വിവരമറിഞ്ഞെത്തിയ ജിൻഷാദ് മുഹമ്മദ് റാഫിയുടെ കഴുത്തിനു മുകളിൽ വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ സംഘത്തിലെ വിഘ്നേഷിനെ കടയ്ക്കലിൽനിന്ന്‌ അറസ്റ്റ് ചെയ്തു. ജിൻഷാദ്, അഖിൽ കൃഷ്ണ എന്നിവരെ തെങ്കാശിയിൽനിന്നാണ് പിടികൂടിയത്. അമൽ കൃഷ്ണ ഒളിവിലാണ്.

പീഡനക്കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ

കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയായ തിരുവനന്തപുരം, കരമന, നെടുങ്കാട് വാർഡ്, ശാസ്ത്രി നഗറിൽ അനീഷ് കുമാർ ആണ് അറസ്റ്റിലായത്. 

കേസിൽ ജാമ്യം എടുത്തതിനു ശേഷം ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി നന്ദകുമാർ, കടക്കൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ,എസ്.ഐ ആർ.ആർ.രാകേഷ്, എസ്.ഐ റസൽ രാജ്, സി.പി.ഒമാരായ രാജേഷ്, സജിൻ, അൻസർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ സ്ക്വാഡ് രൂപീകരിച്ചാണ് കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍

കടയ്ക്കല്‍: തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു, അനുരാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ടീം ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി.

ചിതറയിൽ പെട്രോൾ പമ്പിൽ കാറിലെത്തിയവർ തമ്മിൽതല്ലി, യുവാവിനെ കൊലപ്പെടുത്തി

ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി 34 വയസുള്ള സെയ്ദലി എന്ന ബൈജുവാണ് മരിച്ചത്. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.

പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തറയിൽ തലയിടിച്ച് രക്തം വാർന്ന ബൈജുവിനെ നാട്ടുകർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്.

ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറിൽ രക്ഷപ്പെട്ട സഹോദരങ്ങളും ദർപ്പക്കാട് സ്വദേശികളുമായ ഷാൻ , ഷെഹീൻ എന്നിവരെ ഏനാത്തു വച്ച് പൊലീസ് പിടികൂടുകയും ചെയ്തു.

വാഗ്‌ദാനത്തിലൊതുങ്ങി ചിങ്ങേലി കുളം

File Photo
കടയ്ക്കൽ: ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനകേന്ദ്രമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം ജലരേഖയാകുന്നു. ഇതിനുള്ള പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഏറ്റവുമൊടുവിൽ 2021-ലെ സംസ്ഥാന ബജറ്റിൽ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അതിനും തുടർനടപടി ഉണ്ടായില്ല.

ത്രിതല പഞ്ചായത്ത് പ്രതിനിധികളും സ്ഥലം എം.എൽ.എ.യായ മന്ത്രി ജെ.ചിഞ്ചുറാണിയും ഈ ആവശ്യത്തിനുമുന്നിൽ മുഖംതിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം. ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്. നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടാണ് അധികൃതർ അവഗണന തുടരുന്നത്.

മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂരേലായിലെ കൃഷി ആവശ്യങ്ങൾക്കായി നൂറ്റാണ്ടുമുമ്പാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിനു കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളം ക്രമേണ പായൽമൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാൾ ഉപയോഗശൂന്യമായിരുന്നു. അടുത്തിടെ പായൽ നീക്കംചെയ്ത് കുളം വൃത്തിയാക്കി.

കടയ്ക്കൽ കിംസാറ്റ് മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായി പടുത്തുയർത്തിയ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (കിംസാറ്റ്) മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

കടയ്ക്കൽ ഗോവിന്ദമംഗലത്താണ് കിംസാറ്റ് പൂർത്തിയാക്കിയത്. നാല് താലൂക്കുകളിലെ പതിനഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ മൂന്ന് വർഷം മുമ്പാണ് ആശുപത്രി നിർമ്മാണം തുടങ്ങിയത്. ജനങ്ങളിൽ നിന്ന് എട്ട് കോടി രൂപ ഓഹരി സമാഹരിച്ചും നബാർഡ് കേരള ബാങ്ക് മുഖേന നൽകിയ പത്തു കോടി രൂപ വായ്പ വിനിയോഗിച്ചും ബാങ്കു വക നാൽപ്പത്തിരണ്ട് കോടി രൂപ ചെലവഴിച്ചുമാണ് ഒന്നാം ഘട്ട നിർമ്മാണം നടത്തിയത്.

ഒരു നില പൂർണമായും കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും മറ്റൊരു നില അസ്ഥിരോഗ ചികിത്സയ്ക്കുമായാണ് ക്രമീകരിച്ചിട്ടുള്ളത്. കാർഡിയോളജി, ഗ്യാസ്‌ട്രോ, ജനറൽ മെഡിസിൻ, ഇ.എൻ.ടി, നെഫ്രോളജി, ന്യൂറോളജി, ഡയബറ്റോളജി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും വിദഗദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്‌പൈനൽകോഡ് ചികിത്സയ്ക്കും സർജറിയ്ക്കും ഏറ്റവും മികച്ച സേവനവും ഇവിടെ ലഭ്യമാകും. സർക്കാരിന്റെ മെഡിസെപ്പ് ഉൾപ്പെടെ വിവിധ ഇൻഷ്വറൻസ് കമ്പനികളുടെ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ, ഓപ്പറേഷൻ തീയേറ്റററുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ, മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡയാലിസിസ് യൂണിറ്റ് സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ്, ലാബ് മുൻ എം.എൽ.എ മുല്ലക്കര രത്നാകരൻ, ബ്ലഡ് ബാങ്ക് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, റേഡിയോളജി ബ്ലോക്ക് എസ്.രാജേന്ദ്രൻ, ഫാർമസി നബാർഡ് ചീഫ് ഡോ.ഗോപകുമാരൻ നായർ, കാഷ്വാലിറ്റി വിഭാഗം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കിംസാറ്റ് പ്രസിഡന്റ് എസ്.വിക്രമൻ സ്വാഗതം ആശംസിക്കും.

ആകെ വിസ്തൃതി ​​- 10 ഏക്കർ
ചെലവഴിച്ചത് ₹ 60 കോടി
നിലകൾ - 07

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓഫീസ് അക്കൗണ്ടിങില്‍ ഡിപ്ലോമ (6 മാസം), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (3 മാസം), ഫോറിന്‍ അക്കൗണ്ടിങ് (8 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം . ഫോണ്‍ 9072592402.

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ: കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ടെമ്പോ വാൻ, ഈ വളവിൽ അപകടങ്ങൾ പതിവാണ്.

കൊല്ലം ജില്ലയിൽ 4,45,779 പേര്‍ക്ക് പെന്‍ഷന്‍

കൊല്ലം: ജില്ലയില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 4,45,779 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്യുന്നത് 142,64,92,800 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ 2,48,064 പേര്‍ക്കും അംഗപരിമിതി പെന്‍ഷന്‍ ഇനത്തില്‍ 39,137 പേര്‍ക്കും അവിവാഹിതരായ സ്ത്രീകളായ 3002 പേര്‍ക്കും വിധവ പെന്‍ഷന്‍ 1,35,832 പേര്‍ക്കും കര്‍ഷക തൊഴിലാളി ഇനത്തില്‍ 19,744 പേര്‍ക്കുമാണ് വിതരണം ചെയ്യുക.

വയല ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം "മഴവില്ല് 2023"

കടയ്ക്കൽ: ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വയലായിൽ "മഴവില്ല് 2023" സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അഡ്വ.സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ബേബി ഷീല അദ്ധ്യക്ഷയായി. ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമൃത, വാർഡംഗം ബൈജു, പ്രിൻസിപ്പൽ എസ്.ഡി.ഷീജ, എച്ച്.എം.ഡി കെ.ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ്‌ പി. അനിൽകുമാർ, സ്റ്റാഫ്‌ സെക്രട്ടറിമാരായ രഞ്ജിത്ത്, എം.മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അദ്ധ്യാ പകനായ ബി.ഒ.ചന്ദ്ര മോഹൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മികവുകൾ വേദിയിൽ അവതരിപ്പിച്ചു.
© all rights reserved
made with Kadakkalnews.com