Responsive Ad Slot

കടയ്ക്കലില്‍ കൊവിഡ് പരിശോധന നടന്നു

കടയ്ക്കല്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ കൊവിഡ് പരിശോധന നടന്നു. കടയ്ക്കല്‍ ടൗണിലും പരിസരങ്ങളിലുമുള്ള കടകളിലെ ജീവനക്കാരും നാട്ടുകാരും ഓട്ടോ തൊഴിലാളികളുമടക്കം പരിശോധന നടത്തി.

കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ജനത്തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഹെല്‍പ്പ്ഡെസ്ക് സ്ഥാപിച്ചായിരുന്നു പരിശോധന. ഹെല്‍പ്പ് ഡെസ്കിന് ഷോപ്‌സിന്‍ ആന്‍ഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയന്‍ സി.ഐ. ടി .യു പ്രവര്‍ത്തകരടക്കം നേതൃത്വം നല്‍കി

പാങ്ങലുകാട് ശാഖാ മന്ദിരം ഉദ്‌ഘാടനം

കടയ്ക്കല്‍: എസ്.എന്‍.ഡി.പി യോഗം കടയ്ക്കല്‍ യൂണിയന്‍ പരിധിയിലെ 2970-ാം നമ്ബര്‍ പാങ്ങലുകാട് ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ് നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, ശാഖാ സെക്രട്ടറി കുമാര്‍ ദാസ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ പാങ്ങലുകാട് ശശിധരന്‍, വിജയന്‍ ശാഖാ വൈസ് പ്രസിഡന്റ് തുളസീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കടയുടമയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു

കടയ്ക്കൽ: സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ കടയുടമയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു. കടയ്ക്കലിലാണ് സംഭവം. ബൈക്കിലെത്തിയ കള്ളന്‍മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് പലചരക്ക് കട നടത്തുന്ന വസുമതി അമ്മയുടെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സിഗരറ്റ് വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍ മാലയും പൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ചിതറയിൽ ബധിരയായ വയോധികയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി

ചിതറ: മൂകയും ബധിരയുമായ വയോധികയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി. ചിതറ അരിപ്പല്‍ അമ്മയമ്ബലം വിളയില്‍ വീട്ടില്‍ ഭിന്നശേഷിക്കാരിയായ രത്നമ്മ, മകള്‍ മല്ലിക, ഭര്‍ത്താവ് കൃഷ്ണകുമാര്‍, രത്നമ്മയുടെ ബധിരനായ സഹോദരന്‍ ഗോപി എന്നിവരെയാണ് മദ്യപസംഘം വീടുകയറി മര്‍ദിച്ചതായി പരാതിയുയര്‍ന്നത്​.
 
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരോപണമുണ്ട്. മനുഷ്യാവകാശ കമീഷനിലും, വനിത കമീഷനിലും കുടുംബം പരാതി നല്‍കി.

അണപ്പാട് വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; ഒരാള്‍ പിടിയില്‍

കടയ്ക്കല്‍: അണപ്പാട് നടത്തിയ റെയ്ഡില്‍ ചാരായം വാറ്റ് കണ്ടെത്തി. അഞ്ചുലിറ്റര്‍ ചാരായവും 115 ലിറ്റര്‍ കോടയുമായി കൊല്ലം പുന്തലത്താഴം സ്വദേശി മനോജി(42)നെ അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് ഓടിപ്പോയ തിരുവന്തപുരം സ്വദേശി സഞ്ജു, പക്രു എന്ന് വിളിക്കുന്ന രജിത്ത്, മൊടാങ്ക എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. 

പ്രിവന്റീവ് ഓഫിസര്‍ റസി സാംബനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് സംഘത്തില്‍ സിഇഒമാരായ സബീര്‍, ശ്രേയസ്, ഉമേഷ് ഡ്രൈവര്‍ മുബീന്‍ ഷെറഫ് എന്നിവരുമുണ്ടായിരുന്നു.

ചടയമംഗലം എ.ഇ ഓയ്ക്ക് ആദരം

കടയ്ക്കല്‍: ചടയമംഗലം എ.ഇ .ഓ ഓഫീസില്‍ നിന്ന് എ. ഇ. ഓ ആയി വിരമിക്കുന്ന ഷാജഹാനെ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ചടയമംഗലം സബ് ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ.ഷാനവാസ്, സ്റ്റേറ്റ് എക്സിക്യുട്ടിവ് മെമ്ബര്‍മാരായ ഹിലാല്‍ മുഹമ്മദ്, നിസാം, സബ്ജില്ലാ പ്രസിഡന്റ് ജാസ്ക്കര്‍ ഖാന്‍, സബ്ജില്ലാ സെക്രട്ടറി ഫൈസല്‍ നിലമേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്

കടയ്ക്കല്‍: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇട്ടിവ വയല ചെമ്മണ്ണുംമുകള്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (20) വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെല്ലുവിള വീട്ടില്‍ ഉണ്ണി (24), അഖില്‍ (21) എന്നിവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയ്ക്കല്‍-അഞ്ചല്‍ റോഡില്‍ കുറ്റിക്കാട് പേരൂട്ട് കാവിന്സമീപം തിങ്കളാഴ്ച വൈകീട്ട്​ 5.30 നായിരുന്നു അപകടം. കടയ്ക്കലില്‍ നിന്ന്​ വയലയിലേക്ക് പോയ ബൈക്കും എതിര്‍ ദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

കോവിഡ് ബാധിതരില്‍ പ്രാണവായു (ഓക്‌സിജന്‍) കുറയുന്നു; ജാഗ്രത വേണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.

ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.

60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ശ്രീലത അറിയിച്ചു.

18 വയസ്സ് കഴിഞ്ഞവർക്ക് മെയ് ഒന്നു മുതൽ വാക്സിൻ, പൊതുവിപണിയിൽ ലഭ്യമാക്കാൻ തീരുമാനം

ന്യൂഡൽഹി: 18 വയസ്സ് കഴിഞ്ഞവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ. പൊതുവിപണിയിലും വാക്സിൻ ലഭ്യമാക്കാൻ തീരുമാനം. 50% വാക്സിൻ കമ്പനികൾ കേന്ദ്രത്തിന് നൽകും. മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കും.

ഇതുവരെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിൻ. ഈ പരിധിയാണ് മെയ് 1 മുതൽ 18 വയസായി ഉയർത്തിയിരിക്കുന്നത്.

അതേസമയം, രാജ്യം വാക്‌സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷൻ സെന്ററുകളും താത്കാലികമായി നിർത്തിയിട്ടുണ്ട്.

കിണറ്റിൽ വീണ ആളെ കടയ്ക്കൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കടയ്ക്കൽ: കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ഇരുട്ടു കാട്ടിൽ കിണറ്റിൽ വീണ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സുജിത്ത് (22) കുക്കു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർഫോഴ്സ് സ്ഥലത്തെത്തി ആളെ പുറത്തെടുത്തു. പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

കൊല്ലം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ മെയ് അഞ്ചിന് ആരംഭിക്കുന്ന ഡി.റ്റി.പി കോഴ്‌സിന് ഏപ്രില്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്‌സൈറ്റിലും 0474-2970780 നമ്പരിലും ലഭിക്കും.

നിലമേൽ അനധികൃത മണ്ണെടുപ്പ്; തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

നിലമേൽ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊട്ടാരക്കര തഹസിൽദാരുടെ നേതൃത്വത്തിൽ നിലമേലിൽ പരിശോധനക്ക് ഇറങ്ങിയ സംഘത്തിന് മുന്നിൽ അവിചാരിതമായി വന്ന് പെട്ടത് മണൽ നിറച്ച ലോറി സംശയം തോന്നിയ തഹസിൽദാർ വണ്ടി നിർത്താൻ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട്‌ പോയ വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി പാസ്സ് ചോദിക്കുകയായിരുന്നു. 

ഡ്രൈവറുടെ കയ്യിൽ പാസില്ലന്ന് അറിയിച്ചതിനെത്തുടർന്നു മണ്ണെടുത്ത നിലമേൽ ചന്തക്ക് സമീപമുള്ള സ്ഥലം പരിശോധിച്ചെങ്കിലും ജെസിബിയും മറ്റ് വാഹനങ്ങളും അവിടെ നിന്ന് മാറ്റിയിരുന്നു. അവധി ദിദിനമായതിനാൽ പരിശോധന കാണില്ലെന്ന ധാരണയിലാണ് മണ്ണെടുപ്പ് തകൃതിയായി നടന്നു വന്നത്.

പിടികൂടിയ വാഹനം നടപടികൾക്കായി ചടയമംഗലം പൊലീസിന് കൈമാറി.
കൊട്ടാരക്കര തഹസിൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ അയ്യപ്പൻ പിള്ള, അജേഷ് ഡ്രൈവർ മനോജ് എന്നിവരുടെ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്
© all rights reserved
made with Kadakkalnews.com