കടയ്ക്കൽ: ചടയമംഗലത്ത് എക്‌സൈസ് വകുപ്പിന്റെ അർധരാത്രി നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ–കുമ്മിൾ റോഡിൽ പ്രവർത്തിക്കുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റിനുള്ളിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 700 കിലോയോളം നിരോധിത ലഹരി വസ്തുക്കളാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ വസ്തുക്കളുടെ മൊത്തം വിപണിവില ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ഈ റെയ്ഡ്, കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിലായാണ് നടപ്പാക്കിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ജയേഷ് കെ.ജി, ശ്രേയസ് ഉമേഷ് എന്നിവരും പങ്കെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മുൻപരിചിത പ്രതിയും കടയ്ക്കൽ മുക്കുന്നം സ്വദേശിയുമായ സിയാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമ്പള്ളി സൂപ്പർമാർക്കറ്റ് സിയാദിന്റെ ഉടമസ്ഥതയിലായിരുന്നു. ഇയാളുടെ പേരിൽ ചടയമംഗലം എക്‌സൈസ് ഓഫീസുകളിൽ നിരവധി മുൻ കേസുകളുള്ളതായി അധികൃതർ അറിയിച്ചു.
ലഹരി വസ്തുക്കൾ കടയ്ക്കൽ, കുമ്മിൾ പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയ നിരോധിത ലഹരി വസ്തുക്കളുടെ ആകെ തൂക്കം ഒരു ടണ്ണിലധികമാണ്.
എക്സൈസ് വകുപ്പിന്റെ നീണ്ടുനിൽക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായ റെയ്ഡുകളും ലഹരി മാഫിയയ്ക്കെതിരെ കനത്ത അടിയൊറ്റ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ