കടയ്ക്കൽ: ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം.അമിതമായി ഗുളിക കഴിച്ച ശേഷം വീടിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങിയ വീട്ടമ്മയെ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു.
കടയ്ക്കല്‍ കുമ്മിളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ചിതറ തൂറ്റിക്കല്‍ വാര്‍ഡില്‍ വിശാഖത്തില്‍ ഷീജയാണ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഴഞ്ഞു വീണ ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
എസ്.ബി.ഐയുടെ കുമ്മിള്‍ ബ്രാഞ്ചില്‍ നിന്ന് ഷീജ പത്ത് ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു.
ആദ്യഘട്ടത്തില്‍ കൃത്യമായി തവണകള്‍ അടച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഏഴര ലക്ഷം രൂപവരെ തിരിച്ചടച്ചെന്നാണ് ഷീജയുടെ ബന്ധുക്കള്‍ പറയുന്നത്.15 വര്‍ഷത്തെ കാലാവധിയുള്ള വായ്പയാണ്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിരന്തരം നോട്ടീസുകള്‍ അയച്ചു. പിന്നീട് കേസ് ഫയല്‍ ചെയ്തു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച കമ്മിഷന്‍ അടക്കം ഇന്നലെ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തിക്കായി ഷീജയുടെ വീട്ടിലെത്തി. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എ.എസ്.ഐയും വനിതാ സിവില്‍ പൊലീസ് ഓഫീസറുമടക്കം സംഘത്തിലുണ്ടായിരുന്നു. തങ്ങളെത്തിയപ്പോള്‍ ഷീജ വീടിന് മുകളില്‍ നില്‍ക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പല തവണ പറഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങി വന്ന് .താന്‍ ആത്മഹത്യ ചെയ്യാനായി ഗുളിക അമിതമായി കഴിച്ചുവെന്ന് വെളിപ്പെടുത്തി. പറഞ്ഞു തീരും മുമ്ബേ ഛര്‍ദ്ദിയോടെ കുഴഞ്ഞു വീണു.. കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി