രണ്ടാഴ്ച മുമ്പ് സ്കൂൾ വിദ്യാർത്ഥിയുടെ കയ്യിൽനിന്നും നിരോധിത പാൻ മസാല ആയ ശംഭു ലഭിച്ചിരുന്നു. അധ്യാപകർ രക്ഷകർത്താവിനെ വിവരമറിയിക്കുകയും, ഈ സംഭവം കൊല്ലം റൂറൽ എസ്പിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ഡിസ്റ്റിക് ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് നർകോട്ടിക്ക് സെൽ ഡിവൈഎസ്പി ആയ അശോകന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഓടനാവട്ടം സ്വദേശിയായ അൽഅമീൻ കുമ്മിളിലുള്ള ഭാര്യവീട്ടിന് സമീപം വാടകയ്ക്ക് താമസിച്ചാണ് പച്ചക്കറിയും പഴവർഗങ്ങളും മൊത്തവ്യാപാരം നടത്തി വന്നിരുന്നത്.
ഇതിൻറെ മറവിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും പഴവർഗങ്ങളും ഇറക്കുമതി ചെയ്യുന്നതിൻ്റെ കൂട്ടത്തിൽ നിരോധിത പാൻമസാലയും ഇറക്കുമതി ചെയ്തിരുന്നത്. ഇതിനായി മാത്രം കടയ്ക്കൽ ആനപ്പാറയിൽ ഒരു ഗോഡൗൺ വാടകയ്ക്ക് എടുത്തിരുന്നു. ഈ ഗോഡൗണിൽ നിന്നാണ് ഏകദേശം അൻപതിനായിരം പാക്കറ്റുകളിലായ പാൻമസാല കണ്ടെടുക്കുന്നത്. വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന ഫ്രൂട്ട്സും പച്ചക്കറിയും കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തി വരികയായിരുന്നു ഇവർ.
ഈ വിൽപ്പനയുടെ മറവിൽ ആണ് നിരോധിത പാൻമസാലകൾ വിറ്റഴിച്ചിരുന്നത്. അൽഅമീൻ്റ കച്ചവട പങ്കാളിയായിരുന്നു കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ രാകേഷ് നായർ. പ്രദേശത്തെ സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രമാക്കി ഇവർ വ്യാപകമായാണ് പാൻമസാലകൾ വിറ്റിരുന്നത്. ഈ പ്രദേശത്തെ പാൻമസാല വിൽപന നടത്തുന്ന മൊത്തവ്യാപാരികൾ ആണ് നർക്കോട്ടിക് സെല്ലിൻ്റെ കസ്റ്റഡിയിലായത്. കുട്ടികളിൽ പോലും വ്യാപകമായി പാൻമസാല ഉപയോഗം വർദ്ധിക്കുന്നതായി കണ്ടിരുന്നു. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസിൽ ലഭിച്ചിരുന്നത്.
ഇവരുടെ അറസ്റ്റോടുകൂടി പ്രദേശങ്ങളിലെ പാൻമസാല ഉപയോഗം നിയന്ത്രിക്കാൻ കഴിയും എന്ന വിലയിരുത്തലിലാണ് പോലീസ്. പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.